ഗുരുവായൂർ :ഉപരാഷ്ട്രപതി ശ്രീ.ജഗദീപ് ധൻകറും പത്നി ഡോ.സുദേഷ് ധൻകറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്നുച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു ദർശനം. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഉപരാഷ്ട്രപതി റോഡ് മാർഗം
ഒരു മണിയോടെ തെക്കേ നടയിലെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി. ഉപരാഷ്ട്രപതി ജഗദീപ് ധൻകറെയും പത്നി ഡോ.സുദേഷ് ധൻകറിനെയും എൻ.കെ.അക്ബർ എംഎൽ എ ,.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഗുരുവായൂർ നഗരസഭാ ചെയർമാൻ ശ്രീ.എം.കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എൻ.കെ.അക്ബർ എം എൽ എ, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എന്നിവർ ഉപരാഷ്ട്രപതിയെ ഷാൾ അണിയിച്ചു. തുടർന്ന് അൽപനേരത്തെ വിശ്രമത്തിനു ശേഷം ഉപരാഷ്ട്രപതി തെക്കേ നടയിലൂടെ ക്ഷേത്ര ദർശനത്തിനെത്തി. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്ര ദർശനം പൂർത്തിയാക്കി ശ്രീവത്സത്തിൽ മടങ്ങിയെത്തിയ ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചുമർചിത്രം ഉപഹാരമായി സമ്മാനിച്ചു.
രാവിലെ ഒമ്പതുമണിയോടെ ദർശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണമാണ് ദർശനസമയം പുനക്രമീകരിച്ചത്.
