
കാസർഗോഡ് : കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റു വാങ്ങിയ ഇടതു മുന്നണി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനഹിതം തങ്ങൾക്കെതിരാകും എന്നറിഞ്ഞപ്പോൾ സംസ്ഥാനത്തെ മത സൗഹാർദ്ദ അന്തരീക്ഷത്തെ മനപ്പൂർവ്വം തകർക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും തന്റെ മുഖം വികൃതമായതിന് കണ്ണാടി തല്ലി പൊളിച്ചിട്ട് കാര്യമില്ലെന്ന് കേരള മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു.
നിയമ സംവിധാനത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് എല്ലാ കാലത്തും മുതലെടുപ്പ് നടത്താമെന്ന വ്യാമോഹം മുഖ്യമന്ത്രി അവസാനിപ്പിക്കണം. നിയമസഭയിൽ അക്രമം അഴിച്ചുവിട്ട് ജനാധിപത്യത്തിന്റെ സംരക്ഷകനെന്ന് സ്വയം നടിക്കുകയും സമരം ചെയ്യുന്നവരെ വളഞ്ഞിട്ട് തല തല്ലി പൊളിച്ചിട്ട് രക്ഷാപ്രവർത്തനം എന്ന് ലജ്ജയില്ലാതെ വിളിച്ചുപറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, ശബരിമലയിലെ സ്വർണക്കൊള്ളയെ സംരക്ഷിക്കുന്നതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിലെ കാപട്യവും ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയൊരു ചെപ്പടി വിദ്യയ്ക്ക് ഇവിടെ അവസരം ഇല്ലെന്നും എൽഡിഎഫ് വൻ തോൽവിയാണ് കാത്തിരിക്കുന്നതെന്നും എം പി പറഞ്ഞു
എസ്ഐആറുമായി ബന്ധപ്പെട്ടും എഐസിസിയും, കെപിസിസിയും നിർദ്ദേശിച്ച പരിപാടികളും പ്രതിപക്ഷ നേതാവ് നയിക്കുന്ന “പുതുയുഗ യാത്ര” വിജയിപ്പിക്കുന്നതിന് വേണ്ടിയും ഡിസിസി ഓഫീസിൽ ചേർന്ന കാസർഗോഡ് നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ: എ ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ നീലകണ്ഠൻ, ഹക്കിം കുന്നിൽ നേതാക്കളായ എം സി പ്രഭാകരൻ, എം കുഞ്ഞമ്പു നമ്പ്യാർ, ആർ. ഗംഗാധരൻ, എം. രാജീവൻ നമ്പ്യാർ, വി. ഗോപകുമാർ, കെ ഖാലിദ്, കെ വാരിജാക്ഷൻ, മനാഫ് നുള്ളിപ്പാടി,അഡ്വ: ജവാദ് പുത്തൂർ, അഡ്വ: സാജിദ് കമ്മാടം, യു. വേലായുധൻ, മഹമൂദ് വട്ടയക്കാട്, അബ്ദുൾ റസാഖ് എം.എ, ശ്യാം പ്രസാദ് മാന്യ, ജോൺ ക്രാസ്റ്റ, പി.കെ ഷെട്ടി, ഉഷ അർജുനൻ എന്നിവർ സംസാരിച്ചു.
