കാസർഗോഡ് : കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഇത്രയും രൂക്ഷമായ കടലാക്രമണം കീഴൂർ കടപ്പുറം പ്രദേശത്തുകാർ കണ്ടിട്ടില്ല.ഒന്നര കിലോമീറ്ററുകളോളം തീരദേശ മേഖലയിൽ രൂക്ഷമായ കലാക്രമണമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേരിട്ടുകൊണ്ടിരിക്കുന്നത്.ജനവാസ മേഖലയിലെ തീരദേശ റോഡുകൾ തന്നെ മീറ്ററുകളോളം കടലെടുത്തത് ഭയാശങ്കയോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത്. ഇത് സമീപത്തെ താമസക്കാർക്കും ഏറെ ഭീഷണിയായിട്ടുണ്ട്.

കടലേറ്റം ഇപ്പോഴും തുടരുന്നതിനാൽ തീരം ഇടിഞ്ഞുവീണു കൊണ്ടിരിക്കുന്നു. നിലവിലുണ്ടായിരുന്ന കടൽ ഭിത്തികളൊക്കെ ഇവിടെ കടലെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വർഷങ്ങളോളം പിടിച്ചുനിന്ന വലിയ കരിങ്കല്ലുകൾ കൊണ്ട് തീർത്ത കടൽ ഭിത്തികളാണ് ഈ വർഷം രൂക്ഷമായ കടലാക്രമണത്തിൽ തകർന്നടിഞ്ഞത്.ഇത് തീരത്ത് വലിയ അപായ സൂചന നൽകുന്നുമുണ്ട്.
കീഴൂർ കടപ്പുറത്തെ കടലാക്രമണവും, അവിടത്തെ സ്ഥിതി ഗതികളും അതീവ ഗുരുതരമാണെന്നും, അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് കീഴൂർ കടപ്പുറം.തീരദേശ റോഡ് കടലെടുത്തതോടെ ഇവിടത്തെ ഗതാഗത സംവിധാനവും തടസ്സപ്പെട്ട് കിടക്കുന്നത് തീരദേശവാസികളെ ഒറ്റപ്പെട്ട അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
