കാസർഗോഡ്. റോഡ് എത്ര വികസിച്ചാലും കാസർഗോഡ് ടൗണിലെ ഗതാഗത തടസ്സത്തിന് പരിഹാരമാവുന്നില്ല. കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിലെ സർക്കിളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. നാലു ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ജംഗ്ഷനിൽ എത്തുമ്പോൾ വലിയ തോതിലുള്ള ഗതാഗത തടസ്സമാണ് നേരിടുന്നത്. ഗതാഗത തടസ്സം പോലീസിന് പോലും നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ഓട്ടോ തൊഴിലാളികളും, വ്യാപാരികളും കൂടിച്ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അത്രയ്ക്കും രൂക്ഷമാണ് ഇവിടെ രാവിലെയും, വൈകുന്നേരങ്ങളിലും ഉണ്ടാകുന്ന ഗതാഗത കുരുക്ക്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ടൗണിൽ റോഡ് വികസനം മുറപോലെ നടക്കുമ്പോഴാണ് വാഹനങ്ങളുടെ പെരുപ്പം മൂലം ഗതാഗത തടസ്സം നേരിടുന്നത്. ടൗണിലെ ട്രാഫിക് സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഒരുപാട് നിർദ്ദേശങ്ങളും ഇവർ ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചതുമാണ്. വൺവേ സംവിധാനം,റിംഗ് റോഡ് അങ്ങനെ പലതും അധികൃതരുടെ മുന്നിലുണ്ട്. നടപ്പിൽ വരുത്താനുള്ള കാലതാമസമാണ് ടൗണിലെ ഗതാഗത കുരുക്കിന് കാരണമാകുന്നത്. ഗതാഗത കുരുക്കഴിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
